Sunday 4 March, 2012

ഉല്പത്തി - ആറാം ദിവസം

ആദിയിൽ ദൈവം അണ്ഡകടാഹം മുഴുവനും സൃഷ്ടിച്ചു. പിന്നീട് ഭൂമിയിൽ ജീവൻ സൃഷ്ടിച്ചു. ദൈവത്തിന്റെ ലബോറട്ടറിയിൽ തിരക്കിന്റെ ദിവസങ്ങളായിരുന്നു അത്. ഓരോ സൃഷ്ടി കഴിഞ്ഞും അതിനടുത്ത മോഡൽ മുന്നത്തേതിനേക്കാളും നന്നാക്കി ഉണ്ടാക്കണമെന്ന് ദൈവത്തിന് നിർബന്ധമായിരുന്നു. ആർ ആൻഡ് ഡി കാർക്ക് വിശ്രമമില്ലാത്ത പണി. സൃഷ്ടിച്ച് സൃഷ്ടിച്ച് കുരങ്ങനെ വരെ സൃഷ്ടിച്ചു.

പിറ്റേ ദിവസം ശനിയാഴ്ചയായിരുന്നു. കരാർ പ്രകാരം ശനിയും ഞായറും ലീവ് കിട്ടേണ്ടതാണ്. ദൈവത്തിനാണെങ്കിൽ സൃഷ്ടികർമ്മം ഈയൊരൊറ്റ ആഴ്ചകൊണ്ട് തീർക്കണമെന്ന് നിർബന്ധവും. അവസാനം സാറ്റർഡേ വർക്കിംഗ് ഡേ ആക്കാൻ തീരുമാനമായി.

സൃഷ്ടികളിൽ ഏറ്റവും ഉത്തമമായ മനുഷ്യനാണ് ശനിയാഴ്ചത്തെ ഒറ്റ ഐറ്റം. പ്രൊജക്റ്റ് ആദം എന്ന് കോഡിട്ടിരിക്കുന്ന പ്രൊജക്റ്റിന്റെ ചുക്കാൻ പിടിക്കുന്നത് ലൂസിഫർ എന്ന മാലഖയാണ്. ഏറ്റവും അഡ്വാനസ്ഡ് ആയ തലച്ചോറാണ് മനുഷ്യനു വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. ഇത്രയും നല്ല തലച്ചോറുള്ള, ചിന്തിക്കാൻ കെൽപ്പുള്ള മനുഷ്യന് ഭൂമിയിലെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതാവുമെന്ന് ലൂസിഫറിനു മനസ്സിലായി. തന്റെ സൃഷ്ടിയോട് വളരെയേറെ സ്നേഹമുണ്ടായിരുന്ന ലൂസിഫർ പ്രത്യേകമായി ഒരു അവയവം ഡിസൈൻ ചെയ്യുന്നുണ്ടായിരുന്നു. അതിലൂടെ അവനു വളരെയേറെ സുഖം ലഭിക്കുമെന്നും ഭൂമിയിലെ ജീവിതത്തിൽ കുറച്ച് സമയമെങ്കിലും സന്തോഷിക്കാൻ അവന് അവസരം ലഭിക്കുമെന്നും ലൂസിഫറിനറിയാമായിരുന്നു.

അവസാനം ദൈവം പോലുമറിയാതെ ലൂസിഫർ മനുഷ്യന്റെ പ്രോട്ടോടൈപ്പിൽ പരിഷ്കരിച്ച അവയവം ഫിറ്റ് ചെയ്തു. ടെസ്റ്റിംഗിൽ പക്ഷേ ഒരു പ്രശ്നം. പുതിയ അവയവം പ്രവർത്തനക്ഷമമായിക്കഴിഞ്ഞാൽ മനുഷ്യന്റെ ശരീരം മൊത്തം തളരുന്നു. യൂണിറ്റ് ടെസ്റ്റിംഗിൽ ഒരു പ്രശ്നവുമില്ലാതിരുന്നതാണ്. ഇനിയൊരു അഴിച്ചുപണിയ്ക്ക് സമയമില്ല. ഡെഡ്‌ലൈൻ ഇങ്ങെത്തിക്കഴിഞ്ഞു. ദൈവം ചൂടായി തുടങ്ങി. രണ്ടും കൽപ്പിച്ച് ലൂസിഫർ ചെറിയൊരു റീവയറിംഗ് നടത്തി. വീണ്ടും ടെസ്റ്റ് ചെയ്തപ്പോൾ ദാ എല്ലാ പ്രശ്നവും തീർന്നിരിക്കുന്നു.

ആദാമിനെ പ്രൊഡക്ഷൻ ലൈനിലേക്ക് മാറ്റാൻ തുടങ്ങുമ്പോഴാണ് ഗബ്രിയേലിന്റെ വക ഒരു പാര. ഇത്രേം ബുദ്ധിയുള്ള മനുഷ്യൻ പെറ്റ് പെരുകിയാൽ അവൻ ഒരു ദിവസം ദൈവത്തേയും ദൈവത്തിന്റെ കമ്പനിയേയും ടേക്ക് ഓവർ ചെയ്തേക്കുമെന്ന് അവൻ ദൈവത്തിന്റെ ചെവിയിൽ വേദമോതി. ദൈവത്തിനും സംഭവം കറക്റ്റാണെന്ന് തോന്നി. ഇനിയിപ്പോ ഒരു റീഡിസൈനിങ്ങിന് സമയമില്ലാതിരിക്കേ എന്താണ് വഴിയെന്ന് എല്ലാവരും ബ്രയിൻസ്റ്റോം ചെയ്തു. അവസാനം ഗബ്രിയേൽ തന്നെ ഒരു പാച്ച് നിർദ്ദേശിച്ചു. പിള്ളേരുണ്ടായാൽ ജീവിതം മൊത്തം കട്ടപൊകയാകുമെന്ന ഒരു ഭയം അവന്റെ തലച്ചോറിന്റെ ഫ്ലാഷ് മെമ്മറിയിൽ ലോഡ് ചെയ്ത് വെക്കുക. ആ ഭയം അവനെ സെക്സിൽ നിന്നും പിന്തിരിപ്പിക്കുമെന്ന് അവർ കണക്കു കൂട്ടി. അങ്ങനെ ആദ്യത്തെ മനുഷ്യൻ ആദം റിലീസായി.

പിന്നീടാണ് ലൂസിഫറും ദൈവവും തമ്മിൽ മനുഷ്യന്റെ പേറ്റന്റിനെ ചൊല്ലി ഉടക്കുകയും ലൂസിഫർ നരകം എന്ന ബ്രാൻഡിൽ പുതിയ കമ്പനി തുടങ്ങുകയും ചെയ്യുന്നത്. തന്റെ തലച്ചോറിന്റെ സന്തതിയായ മനുഷ്യനെ ദൈവം തന്നിൽ നിന്ന് അകറ്റിയതിൽ ലൂസിമുതലാളിക്ക് അതിയായ വിഷമമുണ്ടായിരുന്നു. മനുഷ്യനെ കൊണ്ട് തന്നെ ദൈവത്തെ തോൽപ്പിക്കാനുള്ള ഒരു ബുദ്ധി അങ്ങേരുടെ ഉള്ളിൽ തെളിഞ്ഞു. അങ്ങനെയാണ് അന്നത്തെ പ്രധാന ലോബിയിസ്റ്റായ പാമ്പിനെ കൂട്ട് പിടിച്ച് ഹവ്വയെ കോണ്ടാക്റ്റ് ചെയ്യുന്നത്. ആദാമിന്റെ അവയവത്തെക്കുറിച്ചും അത് തരുന്ന സുഖത്തെ കുറിച്ചും ലൂസിഫർ തയ്യാറാക്കിയ മൾട്ടിമീഡിയ പ്രസന്റേഷൻ പാമ്പാണ് തന്റെ ആപ്പിൾ ലാപ്പ്‌ടോപ്പിൽ ഹവ്വയെ കാണിക്കുന്നത്. അവയവം പ്രവർത്തിപ്പിക്കുക വഴി സ്വർഗ്ഗത്തിലെത്താമെന്ന് പറഞ്ഞപ്പോൾ ഹവ്വയ്ക്ക് ഒരിളക്കം. വിശ്വാസ്യതക്ക് വേണ്ടി ലൂസിഫർ പണ്ട് ചെയ്ത ബ്ലൂപ്രിന്റ്സും കാണിച്ചു. കമ്പ്ലീറ്റ് ഓപ്പറേഷൻ മാനുവലും പഠിപ്പിച്ചിട്ടാണ് പാമ്പ് ഹവ്വയെ ആദമിന്റെ അടുത്തേക്ക് പറഞ്ഞ് വിടുന്നത്.

പിന്നെ സംഭവിച്ചത് മൊത്തം ചരിത്രമായി ബൈബിളിലുണ്ട്. എങ്കിലും ദൈവത്തിനെ തോൽപ്പിക്കാനുള്ള വഴി ലൂസിഫറിന് തുറന്ന് കിട്ടുന്നത് പണ്ട് ലൂസിഫർ ചെയ്ത റീവയറിംഗ് മൂലമാണെന്ന് അധികമാർക്കും അറിയില്ല. തന്റെ തന്നെ കൈപ്പിഴകൊണ്ടുണ്ടായ ഒരു ബഗ്. പുതിയ അവയവം പ്രവർത്തനക്ഷമമാകുമ്പോൾ മറ്റ് വൈറ്റൽ ഓർഗൻസിലേക്ക് ആവശ്യത്തിന് രക്തയോട്ടമില്ലാത്തതാണ് പ്രശ്നമെന്ന് അന്ന് ലൂസിഫർ കണ്ടെത്തിയിരുന്നു. തലച്ചോറിലേക്ക് പോകേണ്ട രക്തത്തെ അവയവത്തിലേക്ക് ടെമ്പററിയായി തിരിച്ച് വിട്ടാണ് ലൂസിഫർ അന്ന് പ്രശ്നം പരിഹരിച്ചത്. പിള്ളേരെയുണ്ടാക്കാൻ ആകെ വേണ്ടിയിരുന്നത് അവയവത്തെ ഒന്ന് സ്റ്റാർട്ടപ്പ് ചെയ്യുക മാത്രം. ഹവ്വക്ക് കൊടുത്ത മാനുവലിൽ അതിനുള്ള ഇൻസ്റ്റ്രകഷൻസൊക്കെ ഉണ്ടായിരുന്നു.

പോസ്റ്റ് സ്ക്രിപ്റ്റ്:
ഈ ബഗ് ഇതുവരെ ഫിക്സ് ചെയ്യാൻ ദൈവത്തിന് കഴിഞ്ഞിട്ടില്ല. ഇന്നും അവയവം റെഡിയായാൽ ബ്രെയിൻ ഡെഡ്ഡാകും. ആണുങ്ങളായി പിറന്നവർക്കൊക്കെ അതറിയാം.

ഗ്ലോസറി:
ബ്ലൂപ്രിന്റ്: ഒരുതരം എഞ്ജിനീയറിംഗ് ഡ്രോയിംഗ്.

Saturday 3 April, 2010




റെഡി വണ്‍ ടു ത്രീ...







Tuesday 29 December, 2009

എന്തിനു ബ്ളോഗണം?.... !

പര്‍ദ്ദയ്ക്കെതിരേ എഴുതിയപ്പോള്‍ ഞാന്‍ ആണ്റ്റി മുസ്ളീമായി, ഫാസിസ്റ്റായി.

ശ്രീരാമസേനയ്ക്കെതിരെ എഴുതിയപ്പോള്‍ ഞാന്‍ കപട മതേതര വാദിയായി.

രണ്ടാം വിമോചനത്തിനെതിരെ എഴുതിയപ്പോള്‍ ഞാനൊരു കമ്മ്യൂണിസ്റ്റായി, സഭാ വിരുദ്ധനായി.

വോട്ട്‌ ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച്‌ പറഞ്ഞപ്പോള്‍ ഞാന്‍ അരാജകവാദി, അരാഷ്ട്രീയ വാദി, സാമ്രാജ്യത്ത വാദി അങ്ങിനെ എനിക്കു മനസ്സിലാകാത്ത പലതുമായി.

ലൌ ജിഹാദ്‌ വാദത്തിനെതിരേ പ്രതികരിച്ചപ്പോള്‍ ഞാന്‍ ഒരു തീവ്രവാദിയായി.

അഭയ കേസില്‍ നാര്‍കോ അനാലിസിസ്‌ റ്റേപ്പുകള്‍ പ്രക്ഷേപണം ചെയ്തതും മാദ്ധ്യമങ്ങള്‍ വിധി എഴുതിയതും മനുഷ്യാവകാശ ലംഘനമാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഘാതകര്‍ക്കു കൂട്ടു നില്‍ക്കുന്നു എന്നായി.

പിണറായിയുടെ വീടിണ്റ്റെ മെയില്‍ ഫോര്‍വേര്‍ഡ്‌ ചെയ്ത സുഹൃത്തുക്കളോട്‌ അത്‌ ചെയ്യരുത്‌ എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും കമ്മ്യൂണിസ്റ്റായി.

സത്യമറിയാതെ മെയിലുകള്‍ അയച്ചവരെയെല്ലാം വേട്ടയാടരുതെന്നു പറഞ്ഞപ്പോള്‍ ഞാന്‍ ബൂര്‍ഷ്വയായി.

വല്ല്യത്താനേയും കൂട്ടുകാരിയേയും വെറുതേ വിടൂ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒരു ആഭാസനായി.

പട്ടങ്ങള്‍ ഏറ്റു വാങ്ങാന്‍ എണ്റ്റെ ബ്ളോഗ്‌ ജീവിതം ഇനിയും ബാക്കി....

Tuesday 11 August, 2009

കാലത്തിന്‌റ്റെ ഒരേട്‌...


നൂറ്റിപത്ത്‌ വര്‍ഷത്തിനുമേല്‍ പഴക്കമുള്ള ഒരു ചിത്രം. ഏതോ പാതിരിക്കു അമ്പഴക്കാട്‌ കൊവേന്തയില്‍ കൊടുത്ത സ്വീകരണം. എണ്റ്റെ ഒരു അപ്പൂപ്പനും അപ്പൂപ്പണ്റ്റെ അപ്പനും ഇതില്‍ എവിടെയോ ഉണ്ട്‌. ഈ ചിത്രത്തില്‍ ഉള്ളവരാരും ഇന്നു ജീവിച്ചിരിപ്പില്ല. ഇതു പതിഞ്ഞ കാമറയും അത്‌ പ്രവര്‍ത്തിപ്പിച്ച കൈകളും ഇന്നില്ല.

Tuesday 17 April, 2007

ഒന്നാം പേജ് - വെറുതെ കുറിക്കുന്നത്

പ്രിയപ്പെട്ട ഡയറീ,

നീ ഇങ്ങനെ അനാഥയായിരിക്കുന്നത് എനിക്ക് സഹിക്കുന്നില്ല. അതിനല്ലല്ലോ നിന്നെ ഞാന്‍ ഇവിടെ കൊണ്ടു വന്നത്. പക്ഷേ എന്റെ ഭാര്യയെ പോലെ തന്നെ ജോലി തിരക്കിനുള്ളില്‍ നിന്നെ ശ്രദ്ധിക്കാന്‍ എനിക്ക് സമയം കിട്ടുന്നില്ല. ജോലിക്കിടയിലാണെങ്കില്‍ വായിച്ചാലും വയിച്ചാലും തീരാത്തത്രയും പിന്മൊഴികള്‍. വൈകി തുടങ്ങിയതിന്റെ കുഴപ്പമാണു. ഞാന്‍ എഴുതും. ആന്‍ ഫ്രാങ്കിന്റെ ഡയറി പോലെ നീയും ഒരു നാള്‍ പ്രസിദ്ധയാകും. നിന്നെ ഞാന്‍ ആക്കും (ഏയ് ആ ആക്കലല്ല, സത്യമായിട്ടും!). ആക്കിയിരിക്കും.

ഇന്നത്തേയ്ക്ക് ക്ഷമി.

Monday 1 January, 2001

ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു. ശരിക്കും സംഭവിച്ച പോലെ തോന്നി. അമേരിക്കയിലെ ഒരു വീട്ടിൽ ഞാൻഎന്റെ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ഗൂഗിൾ ബസ്സ് വായിച്ച് കൊണ്ടിരിക്കുന്നു. ഈ ബസ്സ് എന്താണെന്ന്  എനിയ്ക്കറിയില്ല.  അതിനിയും കുറേ നാൾ കഴിഞ്ഞ് തുടങ്ങാൻ പോകുന്ന ഒരു സംഗതിയായിരിക്കണം. അന്ന് 2010 ജൂലൈ 16ആം  തീയതി ആണെന്ന് കലണ്ടറിൽ കണ്ടു. മനോരമയിൽ പ്രധാന വാർത്ത ഇങ്ങനെ: രൂപയ്ക്ക് പുതിയ അന്താരഷ്ട്ര ചിഹ്നം  കണ്ട് പിടിക്കപ്പെട്ടിരിക്കുന്നു അത്രേ. മംഗലാപുരത്തുള്ള ഏതോ ഫൊറേഡിയൻ എന്ന കമ്പനിയാണിത് കണ്ട് പിടിച്ചത്. ലോകമൊട്ടുക്കുമുള്ള ആളുകൾ അവരുണ്ടാക്കിയ ഫോണ്ട് ഡൗൺലോഡ് ചെയ്തു  കൊണ്ടിരിക്കുകയാണത്രേ.

ഇത് ശരിക്കും നടക്കുമോ ആവോ? എനിക്ക് വട്ടായിരിക്കും അല്ലേ, ഇമ്മാതിരി സ്വപ്നമൊക്കെ കാണാൻ!!!